Monday, January 18, 2016

അന്യന്‍

സ്ഥിരം തീമില്‍ നിന്ന് ഇത്തിരി മാറിയുള്ള പോസ്റ്റാണ്. അങ്ങ് ക്ഷമി.

വൈദ്യവിദ്യാഭ്യാസം ഒരു അലമ്പ് ഏര്‍പ്പാടാണ്. അഞ്ച് കൊല്ലം MBBS അത് കഴിഞ്ഞ് യുണിവേഴ്സിറ്റിക്ക്  റിസല്‍റ്റിടാനൊരു കൊല്ലം, ഒരു കൊല്ലം ഹൗസ് സര്‍ജന്‍സി, പീജി കിട്ടാനൊന്നോ രണ്ടോ കൊല്ലം , മുന്ന് കൊല്ലം പീജി, സൂപ്പെര്‍ എന്ന് നാട്ടുകാര്‍ വിളിക്കുന്ന സത്യത്തില്‍ ഒട്ടും സൂപ്പര്‍ അല്ലാത്ത സബ് സ്പെഷ്യല്‍റ്റി സീറ്റ് കിട്ടാന്‍ കുറെ കൊല്ലം, സൂപ്പര്‍ സ്പെഷ്യല്‍റ്റി കോഴ്സ്  മൂന്ന് കൊല്ലം അങ്ങനെയങ്ങനെ ബോര്‍ഡിലെ അക്ഷരങ്ങളൊക്കെ കിട്ടി വരുമ്പോളേക്ക് തലയില്‍  നര ഒക്കെ  വരും.

ഇതൊക്കെ തന്നേ കേരളത്തിന്‍റെയോ ഇന്ത്യയുടെയോ പല ഭാഗങ്ങളിലുമാവും. അതിന്‍റെടേലാണ് കല്യാണം,പ്രസവം,കുട്ടി,കുടുംബം തുടങ്ങി സാധാരണ മനുഷ്യരുടെ പ്രശ്നങ്ങള്‍.

പറഞ്ഞു വന്നതെന്താച്ചാല്‍ കഴിഞ്ഞൊരു കൊല്ലത്തിന്‍റെടേല് ആകെ വീട്ടില്‍ പോയത് രണ്ട് തവണയായി അഞ്ച് ദിവസമാണ്.

അങ്ങനെ ഒരിക്കല്‍ വന്നപ്പോ ഉള്ള കഥയാണ്.

ട്രെയിനിറങ്ങി ഓട്ടോയില്‍ കേറി 'പുതിയ പാലം ' എന്ന് സ്ഥലം പറഞ്ഞപ്പോ ആദ്യത്ത ജംക്ഷനീന്ന് തന്നെ ഓട്ടോക്കാരന്‍ വലത്തോട്ടു പോണതിനു പകരം നേരെ ഇടത്തോട്ട് തിരിക്കുന്നു,

ദെന്താപ്പ കഥ , കോഴിക്കോട്ടെ ഓട്ടോക്കാരുമിപ്പോ മെട്രോ സ്റ്റൈലായോ, ചുമ്മാ ചുറ്റിക്കല്‍!. ചോയ്ച്ചേക്കാ.. 'കാക്ക, എടത്തോട്ടല്ലേ'

"ജയേന്‍റെ മുന്നിലുട്ത്തെ റോഡോ, അതിപ്പോ വണ്‍വേയാ."

"ങും, ന്നാപിന്നെ തളീക്കൂടെ പോയാല്ലോ"

"അതൊക്കെ പൊളിച്ചിട്ടിട്ടൊരു കൊല്ലായീല്ലേ, അയ്‌റ്റിങ്ങളെ കുത്തലും പൊളിക്കലും എപ്പോ കഴിയും എന്ന് വെച്ചിട്ടാ!'

ഓഹോ, ശരി.
ഒടുവില്‍ ചുറ്റി വളഞ്ഞ് സ്ഥലത്തെത്തിയപ്പോ ഞാന്‍ പറഞ്ഞ്. 'ആ ഗ്യാസ് ഗോഡൗണിന്‍റപ്പുറത്തെ വീടാ'

ചോദ്യചിഹ്ന സ്മൈലിയിട്ട് ഓട്ടോക്കാരന്‍ തിരിഞ്ഞ് നോക്കുന്നു.

"ഏത് ഗോഡൗണ്‍?"

ശരിയാണല്ലോ, ഏത് ഗോഡൌണ്‍! ഗോഡൗണും കടേം ഒന്നും കാണാനില്ല, ഹൈലൈറ്റ് ബില്‍ഡേസിന്‍റൊരു വലിയ ഫ്ലെക്സും കുറേ പൈലിംഗ് യന്ത്രങ്ങളും ബംഗാളികളും മാത്രം.

ഭാഗ്യത്തിന് വീട് അപ്പുറത്ത് തന്നെയുണ്ട്
'ആ ഇവിടെ തന്നെ'

ചില്ലറ കൊടുത്ത് പോകാന്‍ നേരത്ത് ഓട്ടോക്കാരന്‍റെ കുശലാന്വേഷണം.
'പൊറത്താ?, ആരും കൂട്ടാന്‍ വന്നില്ലേ?' നരസിംഹം സ്റ്റൈലില്‍ അകത്തായിരുന്നു എന്ന് പറയാന്‍ തോന്നിയെങ്കിലും മിണ്ടീല.

ഗേറ്റ് തുറന്ന് അകത്ത് കേറിയതും പട്ടികൂട്ടില്‍ നിര്‍ത്താതെ കുര. പുതിയ ലാബിനെ വാങ്ങിച്ചെന്നും ടൈഗറെന്നാ പേരെന്നും ഒക്കെ വാട്സപ്പില്‍ കണ്ടിരുന്നു.

പട്ടിക്ക് മൊബൈല്‍ ഇല്ലാത്തത് കൊണ്ട് എന്റെ പടം കണ്ടിട്ടുണ്ടാവില്ല.
അതാവും പരിചയക്കേട്‌.

വീടിന്‍റെ തെക്കോട്ട്‌ തുറക്കുന്ന വാതില്‍ കിഴക്കോട്ടു മാറി വച്ചിട്ടുണ്ട്. ഏതോ വസ്തുക്കാരന്‍ പറഞ്ഞതാണത്രെ.

അകത്ത് കേറി മമ്മിയെ കണ്ടു വര്‍ത്താനം പറഞ്ഞു , ഭാര്യ വന്നു , രണ്ടു വയസ്സുകാരന്‍ മോന്‍ ഓടി വന്നു.
പോസ്റ്റ്‌ മോഡേണ്‍ ശൈലിയില്‍ കൈവരി ഇല്ലാതെ പപ്പ ഡിസൈന്‍ ചെയ്ത കോണിക്കതാ ഒരു ബോറന്‍ കൈവരി.
എന്റെ അന്തം വിട്ട നോട്ടം കണ്ട് ' അതോന് മേലേക്ക് പാഞ്ഞു കേറാണ്ടിരിക്കാനാ" ന്ന് മമ്മി.

ബെഡ്റൂമില്‍ പോയി നോക്കിയപ്പോ അലമാര കെടന്നോട്ത് മേശ , മേശ കെടന്നോട്ത് കട്ടില്‍, അങ്ങനെ ആകെ തല കുത്തനെ. " അതിനിക്കി ഫാന്‍ മുഖത്തടിക്കാണ്ടിരിക്കാന്‍ മാറ്റീതാ "  ഭാര്യേടെ എക്സ്പ്ലനേഷന്‍. അലമാരീല് ലുംഗി വെക്കാറുള്ള സ്ഥലത്ത് നോക്കിയപ്പോ കുറെ ചുരിദാര്‍. "ഇങ്ങളത് ഞാന്‍ താഴത്തെ അല്മാരീല്‍ക്ക് മാറ്റി, ഇപ്പൊ കൊണ്ടോരെ, ഓനെ പിടിചോളീ" ന്നും പറഞ്ഞ് ഭാര്യ പോയി.

അങ്ങനെ കുളി കഴിഞ്ഞ് ഭക്ഷണം കഴിക്കാനിരിക്കുമ്പോ എന്റെ സ്ഥിരം സ്ഥലം ഡൈനിങ്ങ്‌ ടേബിള്ന്റെ വലത് വശത്തെ ആദ്യത്തെ കസേരക്ക് പകരം ഒരു ബേബി ചെയര്‍ ഇരിക്കുന്നു.

മമ്മി ഫോണില്‍ വാതോരാതെ ആരോടോ മോനെ പറ്റി പറയുന്നുണ്ട്. പിന്നെയാണ് ഓര്‍ത്തത് , ഞാനല്ലല്ലോ ഇപ്പൊ മോന്‍!

പിറ്റേന്ന് രാവിലെ അളിയനെ കൂട്ടാന്‍ എയര്‍ പോര്‍ട്ടില്‍ പോകണം എന്നൊക്കെ പ്ലാന്‍ ചെയ്തതാ, എണീറ്റപ്പോ മുറ്റത്ത് വണ്ടിയില്ല.
അതാരാപ്പാ വണ്ടി എടുത്തത്, പപ്പ ഓടിക്കൂല്ലല്ലോ.

" അത് കാള്‍ ഡ്രൈവേര്‍സ്നെ വിളിച്ച്,ഇയ്യൊറങ്ങിക്കൊട്ടെന്നു വെച്ച്"

ങാ അത് നന്നായി.

അളിയന്‍ വന്ന ശേഷം ഉള്ള കഥ ഞാന്‍ പിന്നെ പറയണില്ല. നിറച്ചും പെണ്ണുങ്ങളുള്ള ടീഎല്ലില്‍ ഫുട്ബാള്‍ ട്വീടുകള്‍ക്ക് കിട്ടുന്ന അവഗണന!

അങ്ങനെ വീട്ടില്‍ പ്രത്യേകിച്ച് പണി ഒന്നും ഇല്ലാത്തത് കൊണ്ട് മോനേം കൊണ്ട് നടക്കാനിറങ്ങിയെക്കാം എന്നും വെച്ച് പുറത്തിറങ്ങി.

ഒരു വെള്ള ഓഡി സൈഡില്‍ വന്ന് നിര്‍ത്തി. ഗ്ലാസ്‌ ഒക്കെ താഴ്ത്തി ഉള്ളിലുള്ള കൂളിംഗ് ഗ്ലാസ്സ് വെച്ച മുതലാളി വിളിക്കുന്നു," എടാ.."

ബാസിതാണ്, ഹൈസ്കൂള്‍ ക്ലാസ്മേറ്റ്‌.

അന്ന് പത്തില്‍ ഇവന്‍ പാസ്സാവാന്‍ സാധ്യത ഇല്ലാത്തോണ്ട് സ്കൂള്‍കാര് ഒമ്പതില്‍ ടിസി കൊടുത്തു വിട്ടതാണ്. ഇപ്പൊ മിട്ടായി തെരുവില്‍ നാല് റെഡിമെയ്ഡ് ഷോപ്പ് നടത്തുന്നു. പിന്നെ റിയല്‍ എസ്റ്റെറ്റും." "അന്‍റെ പഠിത്തം ഇത് വരെ കയിഞ്ഞിലെ ഭായ്?!" അവന്‍റെ ചോദ്യം.

അതോടെ ഈവിനിംഗ് വാക്ക് ഒഴിവാക്കി.

ടീവി കാണാന്നു വെച്ചാല്‍ അതിലാണേല്‍ കൊച്ചു ടീവി മാത്രം!

അങ്ങനെ ആകെക്കൂടെ ഉണ്ടായിരുന്ന 3 ദിവസം ലീവ് ഒരു വിധം കഴിച്ചു കൂട്ടി, തിരിച്ച് വെച്ച് പിടിച്ച് എന്ന് പറഞ്ഞാല്‍ മതിയല്ലോ.

തിരിച്ചു പോകാന്‍ വേണ്ടി മാങ്കാവ് റോഡില്‍ എത്തിയപ്പോളതാ അത്ഭുതം.

അവിടെ മാത്രം ഒരു മാറ്റവും ഇല്ല, രണ്ടു കൊല്ലം മുന്‍പ് വീതി  കൂട്ടാന്‍ വേണ്ടി പൊളിച്ചിട്ട റോഡിലെ കുഴികള്‍ വരെ അതെ പോലെ. അങ്ങനെ നൊസ്റ്റാള്‍ജിയയുടെ ഒരു കച്ചി തുരുമ്പ് ബാക്കിയുണ്ടല്ലോ എന്ന സമാധാനത്തോട്‌ കൂടി തിരിച്ചു വണ്ടി കേറി.


ഇങ്ങനൊക്കെ തന്നാരിക്കും എല്ലാ പ്രവാസികള്‍ക്കും അല്ലേ!

6 comments: