Saturday, February 27, 2016

പകുതി ഗ്ലാസ്

പീഎച്സി ഒപികളൊക്കെ ഒരു പ്രത്യേക ലോകമാണ്. ഒരു തറവാട് വീട് പോലാണ് എന്നൊക്കെ പറയാം. ആദ്യത്തെ കുറച്ചു ദിവസം കൊണ്ട് കുറെ സ്ഥിരം ആള്‍ക്കാരെ പരിചയപ്പെടും. പിന്നെ അവരെ വാതില്‍ക്കല്‍ കാണുമ്പോ തന്നെ മരുന്നെഴുതാം.

(അല്ലെങ്കിലും എഴുതാം. ഒട്ടു മിക്ക ആള്‍ക്കാര്‍ക്കും കാര്യമായ പ്രശങ്ങള്‍ ഒന്നും കാണൂല്ല. ഫ്രീ മരുന്നുകള്‍ മാത്രേ മതിയാവുള്ളൂ താനും. വളരെ ലിമിറ്റഡ് മരുന്നുകളെ ഏതു നേരത്തും ഫാര്‍മസിയില്‍ കാണൂ, അത് വെച്ച് അങ്ങോട്ടും ഇങ്ങോട്ടും കുറെ കൊമ്ബിനെഷന്‍സ് ആവും എല്ലാ ചീട്ടും)

ചിലരൊക്കെ നാട്ടുകാര്യവും വീട്ടുകാര്യവും ചോദിക്കും. എന്തിന് , കല്യാണആലോചന വരേ കൊണ്ട് വന്നു കളയും. 

സ്ഥിരമായി ബീ പി നോക്കാന്‍ വരുന്ന കുറെ അമ്മൂമ്മമാരും അപ്പൂപ്പന്മാരും, മരത്തില്‍ കേറി വീണു കയ്യിലേം കാലിലേം പെയിന്റ് പോയി വരുന്ന വികൃതികുട്ടന്മാരും, ചന്തയില് വന്നപ്പോ ഒന്ന് കാണിചെക്കാം എന്ന് പറഞ്ഞു വരുന്ന ആളുകളും , ആറു മാസം കൂടുമ്പോ ടിടി എടുത്താല്‍ മുറിവ് പെട്ടെന്ന് ഉണങ്ങും എന്ന് വിശ്വസിക്കുന്ന കൂലി പണിക്കാരും ഒക്കെയാണവിടത്തെ കഥാപാത്രങ്ങള്‍. (സത്യത്തില്‍ ടിടി മുറിവുണങ്ങാന്‍ വേണ്ടിയല്ല ടെട്നസ് വരാതിരിക്കാന്‍ മാത്രം ആണെന്നും ഒരു ഫുള്‍ കോഴ്സ് എടുത്താല്‍ പിന്നെ അഞ്ചു കൊല്ലത്തേക്ക് എടുക്കണ്ട എന്നും ഒട്ടു മിക്ക പേര്‍ക്കും അറിയില്ല!)

അടുത്ത് വല്ല കോളേജും ഉണ്ടേല്‍ അറ്റെന്‍ഡന്‍സ്‌ തികയ്ക്കാന്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കടിനു വരുന്ന പിള്ളേരും കാണും.

അതിന്റെയൊക്കെ ഇടയില്‍ കുറേ പേര് വരും. മെഡിക്കല്‍ പുസ്തകങ്ങളിലൊന്നും കാണാത്ത കുറെ രോഗവും രോഗ ലക്ഷണങ്ങളും  ആയി. "എന്തോ ഒരിത്" അല്ലെങ്കില്‍ "താഴേന്നു മേലോട്ട് ഒരു ഉരുണ്ടുകേറ്റം " അതുമല്ലേല്‍ "വിയര്‍ത്ത്‌ തലയില്‍ നീര് കേറി " എന്നതൊക്കെ ആവും പ്രധാന പ്രശ്നങ്ങള്‍. ആദ്യം ആദ്യമൊക്കെ ഇവരെ ചികിത്സിക്കാന്‍ വലിയ പാടാണ്. പിന്നെ പിന്നെ അതിനൊക്കെ കുറെ ട്രിക്സ് സ്വയം അങ്ങ്പഠിക്കും.

സര്‍ക്കാര്‍ ചിലവില്‍ പഠിച്ചു ഡോക്ടറായി എന്ന ഒറ്റ കുറ്റത്തിന് വയനാട്ടില്‍ ഒരു വര്ഷം സര്‍ക്കാര്‍ നിര്‍ബന്ധിത വനവാസത്തിന്  (ഗ്രാമീണ സേവനം എന്നും പറയാം ) വിട്ട സമയത്താണ് ഞാനവരെ കാണുന്നത്. ഒരു ബുധനാഴ്ച ചന്ത ദിവസം അവരങ്ങനെ ഒരു രൂപ ഓപി ടിക്കറ്റ്‌ എടുത്ത് ഒപിയില്‍ കയറി വന്നു .

നബീസുമ്മ എന്നാണ്‌ പേര്. 
പ്രായം ഒരെഴുപതൊക്കെ കാണും. 
ഓപി ടിക്കറ്റ്‌ പ്രകാരം 62!

(സര്‍ക്കാര്‍ ആശുപത്രികളിലെ ഒരു മണ്ടന്‍ രീതിയുണ്ട്.അവസാനം കിട്ടിയ ബിപിഎല്‍ റേഷന്‍ കാര്‍ഡിലെ വയസ്സാണ് അവിടത്തെ വയസ്സ്.അത് പത്ത് കൊല്ലം മുന്‍പ് കിട്ടിയ കാര്‍ഡ് ആണേലും വയസ്സ് മാറ്റി എഴുതിയാല്‍ മരുന്നൊന്നും ഫ്രീ കിട്ടൂല്ല, അത് കൊണ്ട് തന്നെ ആളുകളൊക്കെ 10-12 വര്ഷം ഒരേ പ്രായത്തില്‍ തന്നെ നില്‍ക്കും)

അറ്റത്ത് കറുപ്പ് വരയുള്ള കാച്ചി തുണിയും വയലെറ്റ് നിറത്തിലെ നീണ്ട ബ്ലൌസ് പോലത്തെ ജമ്പറും ആണ് വേഷം. വെള്ള തുണി മടക്കി തലയില്‍ ഇട്ടിട്ടുണ്ട്.  ഇപ്പോളത്തെ ബോള്‍ഡസ്റ്റ് ഫ്രീക്കത്തികളും കാതില്‍ മൂന്നോ നാലോ കുത്തേ പരമാവധി കുത്തൂ. ഇവര്‍ക്ക് പക്ഷേ പത്തിരുപത്തഞ്ച് ചിറ്റ് കാതിലുണ്ട്. 

കണ്ടാല്‍ പ്രത്യേകിച്ചൊരു അസുഖവും ഉണ്ടെന്ന് തോന്നൂല്ല. 
മുറുക്കി ചോപ്പിച്ച ചുണ്ടാണ്.

"ഇരിക്കൂ, എന്താ അസുഖം ?"
"ഇന്‍റെ മോനേ, ഇനിക്ക്യില്ലാത്ത എതക്കെടോന്നുല്ല്യ "

"ആണോ , ശരിക്കെന്താ പ്രശ്നം , ഒറ്റയ്ക്കാണോ വന്നത് ?"
"ങാ, ഞാനൊറ്റക്കാ, മൂപ്പര് മരിച്യോയെ, മക്കള്‍ ഒന്നുല്ലാ, ഉള്ളതാച്ചാ രണ്ടു പെണ്കുട്യോളും, അയ്‌റ്റിങ്ങള്‍ കല്യാണം ഒക്കെ കയിഞ്ഞ് പോയി "

ആണ്‍ മക്കള്‍ ഇല്ലെങ്കില്‍ മക്കള്‍ ഇല്ലാന്നാ പറയാ. ഉള്ളവരാണെങ്കിലോ, ഓന്‍ തിരിഞ്ഞു നോക്കൂല്ല എന്നും പറയും.

"അപ്പോ ഇപ്പോ ശരിക്ക് എന്താ അസുഖം?"
"ഇനിക്കില്ലാത്ത സൂക്കെടോന്നുല്ലാ "

സാധാരണ ഒപിയില്‍ ഇരിക്കുന്നത് നൂറു മീറ്റര്‍ ഓട്ടത്തിന്റെ സ്റ്റാര്‍ട്ടിംഗ് ലൈനില്‍ നില്‍ക്കുന്ന പോലെയാണ്. രോഗ വിവരം കേട്ട് തുടങ്ങുമ്പോ തന്നെ എഴുതിതീര്‍ക്കാന്‍. ഇതിപ്പോ അങ്ങനെ തീരുന്ന മട്ടില്ല. അസുഖം ഉള്ളവരേക്കാള്‍ ബുദ്ധി മുട്ടാ അതില്ലാതവരെ ചികിത്സിക്കാന്‍. 
ഞാന്‍ പതിയെ കസേരയില്‍ ചാഞ്ഞിരുന്നു, കുറച്ചു റസ്റ്റ്‌ എടുത്തേക്കാം 

"എന്തൊക്കെയാ പ്രശ്നങ്ങള്‍? "
"അത് രാവിലെ എണീച്ച് പണിയൊക്കെ കഴിഞ്ഞ് ഒരു പത്ത് മണിയാവുമ്പോ " വയറിലേക്ക് ചൂണ്ടി കാണിച്ച് " ദേ ഇവിടുന്നുണ്ടൊരു ഉരുണ്ടു കേറ്റം!, ചായ കുടിച്ചാ അപ്പൊ മാറും"

"ആഹാ,പിന്നെ"
"പിന്നെ കുനിഞ്ഞ് നിന്ന് ഒരയിംപത്ത്  തേങ്ങ പോളിച്ചീനി പിന്നൊരു രണ്ടു ദിവസം നടുവിനൊരു വേദനയായിനി"

"ഇപ്പൊ ഉണ്ടോ?"
"ഇല്ല്യ, തൈലം തേച്ചപ്പോ മാറി"

"അത്രേയുള്ളൂ "
"പിന്നെ പ്രഷര്‍ ഉണ്ട്. രാത്രിയൊക്കെ ആവുമ്പോ എന്തോ ഒരിതാ "

 "സ്ഥിരമായി മരുന്ന് ഏതെങ്കിലും കുടിക്കുന്നുണ്ടോ ? പഴയ ചീട്ടെന്തെങ്കിലും? "
" ഇല്ല്യല്ല്യ, പിന്നെ തലേല് നീര് ഇറങ്ങിയപ്പോ കഴിഞ്ഞ മാസം ആന്റിബയോടീസ് തന്നീനി, ചീട്ടുണ്ട് "

ഒരു കെട്ട് ഓപി ടിക്കറ്റ്‌ മേശ പുറത്തു വന്നു . എല്ലാത്തിലും ടാബ് ബീ കോംപ്ലെക്സ്‌ മാത്രം! സ്റ്റെത്ത് എടുത്ത് നെഞ്ചത്തും പുറത്തും ഒക്കെ വെച്ച് നോക്കി , പള്‍സ് പിടിച് കഫ്  കെട്ടി ബീപി നോക്കിയപ്പോ എല്ലാം നോര്‍മല്‍.

" ഇതൊക്കെ നോര്‍മല്‍ ആണല്ലോ?"
"ആ കൂടുതലൊന്നും ഉണ്ടാകാറില്ല, പിന്നെ ഇത് വെച്ച് വീര്‍പ്പിക്കുമ്പോ ലേശം കുറവ് കിട്ടും. അങ്ങനെ ഇനിക്കില്ല്യാത്തതൊന്നുല്ല്യ കുട്ട്യേ "

ഓഹോ, തെറാപ്യുട്ടിക് ബിപി നോട്ടം!

"അല്ല , ഞാന്‍ ചോയ്ക്കട്ടെ , ശ്വാസം മുട്ട് വരാറണ്ടോ? വലിവ് "
"ഇല്ല"

"നെഞ്ചു വേദനയോ ഹാര്‍ട്ട് അറ്റാക്കോ?"
"ഇല്ലേ.."

"പ്രമേഹം?"
"അതന്ന് നോക്ക്യപോ 90 ആയീനി"

"അപ്പൊ അതുമില്ല , അപസ്മാരം?"
"ഇല്ലല്ല"

"എപ്പോളെങ്കിലും പെട്ടെന്ന് ബോധം പോയി ഒരു വശം തളര്‍ന്നു പോകുകയോ മറ്റോ ?"
" അള്ളാ , അതൊന്നൂല്ല്യെ"

"കണ്ണില്‍ തിമിരം ഉണ്ടോ?"
"ലേശൊരു മങ്ങലാ, ന്നാലും മുസയഫ് ഒതാനോക്കെ പറ്റും"

"വയറ്റില്‍ മുഴയോ , ഗര്‍ഭ പാത്രത്തീന്ന് നീരോലിപ്പോ , അത് താഴോട്ട് താഴ്ന്നു വരാലോ, വയറ്റീന്നു ചോര പോക്കോ, മേല് കരിയാത്ത മുറിവോ, വേറെ എന്തേലും ക്യാന്‍സര്‍ ലക്ഷനങ്ങളോ?"

അപ്പുറത്ത് ദേഷ്യം പതുക്കെ വരുന്നുണ്ട്

"എനിക്കിത് ഒന്നൂല്ല്യാ , ഞാനിപ്പളും ആടിനെ ഒറ്റക്ക് പോറ്റി വില്‍ക്കലാ, ഇന്നും കൂടി ചന്തേല്‍ ഒന്നിന്നെ കൊടുത്തിട്ടേ ഉള്ളൂ"

" എല്ലാ സൂക്കേടും ഉണ്ടെന്ന് പറഞ്ഞതോണ്ട് ചോദിച്ചതാ... അപ്പൊ ഇതൊന്നുല്ലല്ലേ?"

" ഇല്ല"
"അപ്പോ മരുന്ന് എന്തെങ്കിലും എഴുതണോ?"

"ആ കൊരെന്റെ മരുന്ന് ലേശം തന്നോളീ"
സര്‍ക്കാരിന്റെ സേഡേറ്റിവ് എക്സ്പെക്റ്റരന്റ് എന്നൊരു സാധനം ഉണ്ട് , പൌരാണിക കാലത്തെ ചുമ മരുന്നാ. കുടിച്ചാല്‍ ചെറിയ ഒരു കിക്കൊക്കെ കിട്ടും 

"അപ്പോ കാര്യമായ പ്രശ്നോന്നൂല്ലല്ലേ ?"
"ഇല്ല "

"എന്നാ ശരി "

അവര് ചീട്ടും വാങ്ങി എഴുന്നേറ്റു പോയി. അവരെ എന്തിനു പഴിക്കണം , അവര്‍ക്കില്ലാത്ത അസുഖങ്ങളെ പറ്റി അവര്‍ക്കെന്തറിയാം!

ഒന്നാലോചിച്ചാല്‍ പലപ്പോഴും ഞാനും ഇതേ അവസ്ഥയില്‍ ആകാറുണ്ട്. എല്ലായ്പ്പോഴും നമുക്ക് ലഭിച്ച  അനുഗ്രഹങ്ങള്‍ എണ്ണാന്‍ എപ്പോളും കഴിയാറില്ലല്ലോ...

പാതി വെള്ളം ഉള്ള ഗ്ലാസ് ഹാഫ് ഫുള്‍ ആണോ ഹാഫ് എംറ്റിയാണോ എന്നത് തികച്ചും ആപേക്ഷികം ആണല്ലോ!

Sunday, February 21, 2016

ജനശതാബ്ദി എക്സ്പ്രസ്സ്‌

ഇതിപ്പോ എവിടെ പോയാലും ഡോക്ടര്‍മാര് നേരിടുന്ന സ്ഥിരം പ്രശ്നമാണ്. തീവണ്ടിക്ക് കഥയില്‍ പ്രത്യേകം റോള്‍ ഒന്നുമില്ല. കല്യാണ വീട്ടിലോ, മരണ വീട്ടിലോ സിനിമ തിയേറ്ററിലോ, എവിടെ പോയാലും ഇതേ കഥയാണ്.

അങ്ങനെ ഒരു തണുത്ത വെളുപ്പാന്‍കാലത്ത് പുലര്‍ച്ചെ അഞ്ചരക്ക് തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ ഓടി പിടിച്ച് വന്ന് ജനശതാബ്ദി എക്സ്പ്രസിന്റെ D1 കോച്ചില്‍ കയറി. നൈറ്റ്‌ ഡ്യൂട്ടി കഴിഞ്ഞ് ഉറക്കചടവിലാണ്. സീറ്റ് തപ്പി പിടിച്ച് ഉറങ്ങാം എന്ന പ്ലാനില്‍ ബാഗ്‌ മടിയില്‍ വെച്ച് ഹെഡ് ഫോണെടുത്ത് ചെവിയില്‍ വെച്ച് കണ്ണടച്ച് ചാരി ഇരുന്നു. നീല ജീന്‍സും ഗ്രേ ടീ ഷര്‍ട്ടും ആണ് വേഷം.താടി ഒക്കെ ട്രിം ചെയ്തിട്ട് രണ്ടാഴ്ച്ചയായി. 

തൊട്ടടുത്ത സീറ്റില്‍ വെള്ളയും വെള്ളയും ഇട്ട മീശയും മുടിയുമൊക്കെ ഡൈ ചെയ്ത് കറുപ്പിച്ച ഒരു മദ്ധ്യവയസ്കന്‍ ഇരുന്ന് 'മനോരമ' വായിക്കുന്നു . എന്‍റെ വേഷവും ഭാവവുമൊക്കെ കണ്ടാവണം 'ഇവനൊക്കെ ആര് എസി ടിക്കെറ്റ് എടുത്തു കൊടുത്തു' എന്ന ഭാവത്തില്‍ നല്ല പുച്ഛത്തോടെ ഒരു നോട്ടം നോക്കി വീണ്ടും മനോരമയിലേക്ക് തല പൂഴ്ത്തി.

ആശുപത്രീല് ജോലീടെ ഒരു ഭാഗമാണ് ഫോണ്‍ കോളുകള്‍. നമ്മള് ഡ്യൂട്ടി ആണേലും അല്ലേല്ലും ലീവ് ആണെലും നാട്ടില്‍ പോയാലും "അയാള് തുമ്മി, ഇയാള് മൂത്രം ഒഴിച്ചില്ല " എന്നൊക്കെ പറഞ്ഞ് സിസ്റ്റര്‍മാര് വിളിചോണ്ടിരിക്കും.

പതിവ് തെറ്റാതെ തമ്പാനൂരീന്ന് പേട്ട എത്തും മുന്‍പേ വിളി വന്നു. പിള്ളേര്‍ ടീച്ചറോട് പരാതി പറയും പോലെ ആരൊക്കെയോ കഞ്ഞി കുടിച്ചില്ല ഷുഗര്‍ കൂടുതലാ, ഹാര്‍ട്ട് റേറ്റ് കുറവ്, ബിപി കൂടുതല്‍ എന്നൊക്കെ പറഞ്ഞ സിസ്റ്റര്‍ക്ക് അത്യാവശ്യം നിര്‍ദേശം ഒക്കെ കൊടുത്ത് ഇനി എന്നെ വിളിക്കണ്ട രണ്ടീസം ലീവാ എന്നും പറഞ്ഞു ഫോണ്‍ വെച്ചപ്പോ അപ്പുറത്തെ മനോരമയുടെ പിന്നില്‍ നിന്നൊരു തല പൊങ്ങി വന്നു. കണ്ണിലെ പുച്ചം മാറി ചെറിയ ഒരു അത്ഭുതം. പത്രം മടക്കി ഒരു 70MM ചിരി തന്നിട്ട് 

"ഡോക്ടര്‍ ആണോ?'
"ങ്ങാ"
"എം ബി ബി യെസ്സാ?അതോ...'
"ങാ"

"വെറും എംബിബിഎസ്സോ അതോ എംഡി ആണോ"
"എംഡി ഇല്ല"

വീണ്ടും പുച്ഛം, 

"വെറും എംബിബിഎസ്സില്‍ ഇപ്പൊ ഒരു കാര്യവുമില്ല. എംഡി  ഒക്കെ വേണം"
"ഉം..."

ഞാന്‍ വീണ്ടും മയക്കത്തിലേക്ക്, പുള്ളി പത്രത്തിലേക്കും...
ട്രെയിന്‍ കൊല്ലത്ത് എത്തിയപ്പോള്‍ ചായക്കാരന്‍ വന്നു, ചായ വാങ്ങി കുടിച്ചു.
അപ്പുറത്തെ ചേട്ടന്‍ പത്രവായന നിര്‍ത്തി വെറുതെ ഇരിക്ക്യാ. 

പുള്ളിയും ഒരു ചായ വാങ്ങി, ആദ്യം പോക്കെറ്റില്‍ നിന്ന് ഇന്‍സുലിന്‍ പേന എടുത്ത് 30 യുണിറ്റ് ഇന്‍ജെക്ഷന്‍ എടുത്ത ശേഷം ചായ കുടിച്ചു.

ഞാന്‍ ട്വിറ്റെര്‍ എടുത്ത് ഗുഡ് മോണിംഗ് മാഫിയകാരുടെ ട്വീറ്റ് ഒക്കെ നോക്കിക്കൊണ്ടിരിക്കുമ്പോ പുള്ളി വീണ്ടും...

"എങ്ങോട്ടാ?"
"കോഴിക്കോട്"
"ഞാന്‍ എറണാകുളത്തേക്കാ, നാട് കോഴിക്കോടാണോ?"
"ആ..."

"അതേയ്, എന്റെ ഇടത്തേ കയ്യിന്റെ മുട്ടിന്റെ താഴേയായി ഇടയ്ക്കിടയ്ക്ക് വട്ടത്തില്‍ ഒരു പാട് വരും. കുറെ ഡോക്ടര്‍മാരെ കാണിച്ചതാ. ഹോമിയോ ആയുര്‍വേദം ഒക്കെ നോക്കി. അതെന്തായിരിക്കും?"

എനിക്ക് എംഡി ഇല്ലല്ലോ പിന്നെന്നത്തിനാ എന്നോട് ചോദിക്കുന്നത്!

"ഇപ്പൊ പാട് ഉണ്ടോ, ഒന്ന് കാണിച്ചേ?"
"ഇപ്പൊ മാറി, എന്നാലും വരും"

"ഇപ്പൊ ഇല്ലല്ലോ, വരുമ്പോ ഏതേലും സ്കിന്‍ സ്പെഷ്യലിസ്റ്റിനെ കാണിക്ക്"
"അവര് ഫങ്ങല്‍ ഇന്ഫെക്ഷനാന്നാ പറഞ്ഞെ, ടീനിയ "

വട്ടചൊറി, അതിനാണ് !

" അതൊക്കെ മരുന്ന് കഴിച്ചാല്‍ മാറുമല്ലോ"
"ആ, ഒരു ഓയിന്‍മെന്റും ആഴ്ചേല് ഒന്ന് വെച്ച് കഴിക്കാന്‍ ഗുളികേം തന്നു. ഗുളിക ഞാന്‍ നെറ്റില്‍ നോക്കിയപ്പോ ലിവെറിനു കേട് ആണ് കണ്ടതോണ്ട് പിന്നെ കഴിച്ചില്ല "

"ഓഹോ, എന്നാല്‍ ഇനിയും വരും"

"ഇംഗ്ലീഷ് മരുന്നിനോക്കെ ഭയങ്കര സൈഡ് എഫെക്റ്റ് അല്ലേ!"

"മറ്റു മരുന്നിനോന്നും സൈഡ് എഫെക്റ്റ് ഉണ്ടോ എന്ന് ആരേലും പഠിക്കാറണ്ടോ?"

"ഇല്ലേ?"
"ഇല്ല!"

വീണ്ടും ലേശം നിശബ്ദത

" ഏത് എംഡി യാ താല്‍പ്പര്യം? ഇത് വരെ ഒന്നും നോക്കീലെ ?"

(ലേശം പുച്ഛം + സഹതാപം ടോണില്‍ )

പിന്നെ, പീജി സീറ്റ് കൊട്ടേല്‍ എടുത്തു വെച്ചിരിക്കുകയല്ലേ തോന്നുമ്പോ പോയി എടുക്കാന്‍!

"ഞാന്‍ സര്‍ജന്‍ ആണ്"
"എംഡി ഇല്ലാന്ന് പറഞ്ഞിട്ട് .."

"സര്‍ജറിക്ക് എംഡി അല്ല എംഎസ് എന്നാ പറയാ "
"ഓഹോ"

"കാന്‍സര്‍ ഒക്കെ വന്നാല്‍ രക്ഷപ്പെടൂലല്ലേ"
"അങ്ങനൊന്നൂല്ല, ടൈപ്പും രോഗം കണ്ടു പിടിക്കുന്ന സ്റ്റേജും അനുസരിച്ചിരിക്കും"

"എന്‍റെ ഭാര്യേടെ അമ്മായി ഉണ്ടാരുന്നു മാറില്‍ കാന്‍സര്‍ ആണ്. ആര്‍സിസിലൊക്കെ ചികില്‍സിച്ചതാ, മരിച്ചു പോയി."
"ബ്രെസ്റ്റ് കാന്‍സര്‍ ഒക്കെ നേരത്തെ കണ്ടു പിടിച്ചാല്‍ ഒപെറെഷനും കീമോയും റെഡിയെഷനും കൊടുത്താല്‍ മാറുമല്ലോ"

"ആദ്യം ചെറിയൊരു തടിപ്പായിരുന്നു. തൃശൂര്‍ ഡോക്ടറെ കാണിച്ചപ്പോ കുത്തിയെടുത്ത് പരിശോധിച്ചപ്പോ ഒപെറെഷന്‍ വേണം എന്ന് പറഞ്ഞു. അമ്മായി പേടിച്ച് അങ്കമാലിയിലെ ഒരു വൈദ്യനെ കാണിച്ചു. പുള്ളി  കാന്‍സര്‍ സ്പെശ്യലിസ്ടാ. പുള്ളി ഒരു മരുന്ന് കൊടുത്ത് അതിനെ പൊട്ടിച്ചു വെളിയില്‍ ആക്കി. മറ്റേ മുള്ളാത്ത ഒക്കെ കഴിച്ചിരുന്നു. എന്നിട്ട് ആര്‍സിസിയില്‍ പോയി സര്‍ജറി ചെയ്യാന്‍ പറഞ്ഞു, അവിടുന്ന് കീമോ വേണം എന്ന് പറഞ്ഞപ്പോ മുടി കൊഴിയും എന്ന് പറഞ്ഞ് അമ്മായി സമ്മതിച്ചില്ല "

ആഹാ ചികിത്സിച്ചു മാറ്റാവുന്ന സ്റ്റേജ് 2 , രക്ഷപ്പെടാനാവാത്ത സ്റ്റേജ് 4 ആക്കിയതാണ് . കീമോയും എടുത്തില്ല! എന്നിട്ട് ആര്‍സിസിക്കാരെ കുറ്റം പറയുന്നു. ഇതൊന്നും അങ്ങോട്ട്‌ പറഞ്ഞ് എനര്‍ജി കളയണ്ട, മിണ്ടാതിരുന്നെക്കാം.

"അല്ലേലും എങ്ങനെ കാന്‍സര്‍ വരാതിരിക്കും പച്ചക്കറി ഒക്കെ വിഷമല്ലേ!"
"അതെയോ "
"പിന്നെ, ശ്രീനിവാസന്‍ പറഞ്ഞത് കണ്ടില്ലേ. കാന്‍സര്‍ സെന്‍റെര്‍ തുടങ്ങി കാശു കളയാതെ ജൈവ പച്ചക്കറികള്‍ പ്രോത്സാഹിപ്പിക്കുകയാ വേണ്ടത്"

"ഓഹോ, അപ്പൊ ഓള്‍റെഡി 'വിഷം' കഴിച്ചു  കാന്‍സര്‍ വന്ന ആളുകളൊക്കെ മരിച്ചോട്ടെ എന്നാണോ ?"

വീണ്ടും നിശബ്ദത... സമാധാനം. ട്രെയിന്‍ കായംകുളം വിടുന്ന വരെ  

"എല്ലാ ഒപറെഷനും ചെയ്യോ?"
"ഇല്ല , കാര്‍ഡിയാക് സര്‍ജറി മാത്രം"
"ബൈപാസ്?"
"ഇപ്പൊ ബൈപാസൊക്കെ ആള്‍ക്കാര് ചെയ്യുന്നുണ്ടോ , എല്ലാരും ഈരാളി സാറിന്റെയും കീലെഷന്‍ തെറാപ്പിയും ഒക്കെ അല്ലെ? "

"ആണോ, ഞങ്ങള്‍ ഡെയിലി 3 എണ്ണം വെച്ച് ചെയ്യുന്നുണ്ട് "

" എന്റെ ജ്യേഷ്ടന്  അറ്റാക്ക് വന്നതാ, ആന്‍ജിയോഗ്രാം ചെയ്തപ്പോ മെയിന്‍ രക്തക്കുഴല്‍ 90% ബ്ലോക്ക് ആയതോണ്ട് പ്ലാസ്റ്റി പറ്റൂല്ല, ബൈപാസ് ചെയ്യണം എന്ന് പറഞ്ഞു. പുള്ളി പക്ഷെ കീലഷന്‍ തെറാപ്പി എടുത്തു. വേദന ഒക്കെ നല്ലോണം കുറഞ്ഞാരുന്നു"

കീലേഷന്‍ ഒക്കെ വലിയ ശാസ്ത്രീയ പിന്‍ബലം ഒന്നുമില്ലാത്ത തട്ടിപ്പ് തെറാപ്പി ആണെന്ന് പറഞ്ഞു നോക്കണോ... വേണ്ട 

"എന്നിട്ട്?"
" 3 മാസം കഴിഞ്ഞപ്പോ ഒരു ദിവസം പുലര്‍ചേ പെട്ടന്നു മരിച്ചു പോയി. എന്താ കാര്യം എന്ന് ആര്‍ക്കും അറിയില്ല"

ഇതിപ്പോ എന്തറിയാനാ, ക്ലോട്ട് വന്ന് ബാക്കി 10% അടഞ്ഞ് കാണും. സഡന്‍ കാര്‍ഡിയാക് ഡെത്ത്!

" പണ്ടത്തെ ആള്‍ക്കാരുടെ ആയുസ്സൊക്കെയാണ്. എന്താ ആരോഗ്യം. എന്റെ മുത്തശ്ശി ഒക്കെ നൂറ്റിരണ്ടാം വയസ്സിലാ മരിച്ചത്"

"മുത്തശ്ശിക്കെത്ര മക്കള്‍ ഉണ്ടായിരുന്നു?
"പന്ത്രണ്ട്"

"അവരൊക്കെ ഇപ്പൊ ഉണ്ടോ?"
" ഇല്ല, 3 പേര് പ്രസവത്തിലെ മരിച്ചു പോയി. 2 പേര് കൊളെറ വന്ന് ചെറുപ്പത്തില്‍ തന്നെ മരിച്ചു പോയത്രെ. ഒരു ചേട്ടനും ഒരു അനിയത്തീം അറുപത്തിനാലില്‍ വസൂരി വന്ന് മരിച്ചു. അച്ഛന്‍ അന്ന് എങ്ങനെയോ രക്ഷപ്പെട്ടതാ. പിന്നൊരു പാപ്പന്‍ ക്ഷയം ബാധിച്ച് മുളന്കുന്നത്ത്കാവിലെ  സാനിടോരിയത്തില്‍ കൊണ്ടാക്കിയതാ, അവിടുന്ന് തൂങ്ങി ചത്തു. അച്ഛന്‍ മൂലക്കുരു ആയിരുന്നു.എണ്പത്തില് ഒരു ദിവസം വയറ് പെട്ടെന്ന് വീര്‍ത്തു വന്ന് മലത്തില്‍ ചോര ഒക്കെ പോയി അങ്ങനെ മരിച്ചു."

ആഹാ. പണ്ടത്തെ ആള്‍ക്കാര്‍ക്കൊക്കെ എന്താ ആരോഗ്യം, എന്താ ആയുസ്സ് !

" അച്ഛന് പറഞ്ഞു കേട്ടിട്ട് മലദ്വാര കാന്‍സര്‍ പോലുണ്ട്. ചിലര്‍ക്ക് ജനിതക പരമായി വരാം, ഒന്ന് ശ്രദ്ധിച്ചോളൂ"
 "ഹേയ്, കാന്‍സര്‍ ഒന്നുമല്ല, മൂലക്കുരു മാത്രേ ഉള്ളാരുന്നു"

ബയോപ്സി ഒന്നും എടുക്കാഞ്ഞാല്‍ അല്ലേലും കാന്‍സര്‍ ആണെന്ന് മനസ്സിലാവൂല്ല മാഷേ, വേണേല്‍ ശ്രദ്ധിച്ചോ!
ഇഷ്ടപ്പെടില്ലാന്ന്‍ തോന്നുന്നു. ചേര്‍ത്തല വരെ വീണ്ടും സമാധാനം.

"ഏത് ആശുപത്രീലാന്നാ പറഞ്ഞെ?"
ഞാന്‍ ആശുപത്രീടെ പേര് പറഞ്ഞു

"98ല് ഞാനവിടെ വന്നിട്ടുണ്ട്, ഒരു ബന്ധുവിനെ കാണാന്‍, ഗുപ്ത സാറൊക്കെ ഇപ്പോളും ഉണ്ടോ?"
98ല്‍ ഞാന്‍ ഹൈസ്കൂളില്‍ പഠിക്കുവായിരുന്നല്ലോ..
"ഇല്ല"

സ്റ്റേഷനില്‍ പള്‍സ്‌ പോളിയോയുടെ കൌണ്ടര്‍.

"എന്തോരം പൈസയാ സര്‍ക്കാര്‍ വെറുതെ കളയുന്നത്. ഇതൊക്കെ കമ്പനിക്കാരുടെ തട്ടിപ്പല്ലേ. പോരാത്തതിന് ജനസംഖ്യാ നിയന്ത്രണത്തിന് പിള്ളേരുടെ പ്രജനന ശേഷി കളയാനും "
ആണോ..

"അച്ഛന്റെ ചേട്ടനും അനിയത്തീം എങ്ങനെ അറുപത്തിനാലില്‍ മരിചൂന്നാ പറഞ്ഞെ?
"വസൂരി"
"ഇപ്പൊ അങ്ങനെ ആരേലും മരിക്കാരുണ്ടോ?"
"അതിന് വസൂരി ഇപ്പൊ ഇല്ലല്ലോ?"
"എങ്ങനാ ഇല്ലാണ്ടായെ?"
"അല്ല വസൂരി പോല്ലല്ലോ പോളിയോ"

നിശബ്ദത...
ഒരു വിധം ട്രെയിന്‍ എറണാകുളം സൌത്തില്‍ എത്തി.
ബാഗൊക്കെ എടുത്ത് പുള്ളി ഇറങ്ങാന്‍ തുടങ്ങുമ്പോ ആണ് ഞാന്‍ തിരിച്ചൊന്നും ചോദിച്ചില്ലല്ലോ എന്നോര്‍ത്തത്. 
"എന്ത് ചെയ്യുന്നു എന്നാ പറഞ്ഞത്? "
പോകും മുന്‍പേ പുള്ളി ചിരിച്ചിട്ട് ഒരു കാര്‍ഡ് എടുത്ത് തന്നു.

"ശരി, കാണാം "
എന്നും പറഞ്ഞു പോയി. പോയ ശേഷം ഞാന്‍ കാര്‍ഡ് എടുത്ത് നോക്കി.
അതില്‍ ഇങ്ങനെ എഴുതിയിരുന്നു.

Dr. HARRIS JACOB KUNNEL
MD(Alternative Medicine) KOLKOTA
REIKI, NATUROPATHY, ACUPUNCTURE SPECIALIST
(Specialized in Sugar treatment without injections, 
Kidney disease without dialysis)