Saturday, January 9, 2016

വ്യവസായി

വൈദ്യന് ഏറ്റവും ആവശ്യം സ്റ്റെതോ മരുന്നോ ഒന്നുമല്ല, ഭാഷയാണ്‌.

രോഗം കണ്ടു പിടിക്കാനും ചികിത്സിക്കാനും ഏറ്റവും ആവശ്യം സംസാരിക്കാനുള്ള കഴിവാണ്. തൊണ്ണൂറു ശതമാനം രോഗികളും കാര്യമായ അസുഖങ്ങള്‍ ഒന്നും ഇല്ലാത്തവരാകുമ്പോള്‍ പ്രത്യേകിച്ചും.
അതിന്റെ പുറത്താണ് ഹോമിയോക്കാരും, ദിവ്യന്മാരുമൊക്കെ ജീവിച്ചു പോകുന്നത്.

പണ്ട് ക്ലിനിക്കല്‍ മെഡിസിന്‍ ആദ്യത്തെ ക്ലാസില്‍ കൃഷ്ണന്‍ സാര്‍ പറഞ്ഞത് " സിക്സ്ടി പേര്‍സെന്റ്‌ ഓഫ് ഡയഗ്നോസിസ് ഈസ്‌ മെയ്ഡ് ഫ്രം ഹിസ്റ്ററി " എന്നായിരുന്നെങ്കിലും ഇപ്പൊ "എവിടെന്‍സ് ബെയ്സ്ഡ് മെഡിസി"ന്റെ കാലത്ത് രോഗ നിര്‍ണ്ണയം ഒക്കെ ടെസ്റ്റുകളുടെ അടിസ്ഥാനത്തില്‍ ആയത് കൊണ്ടാണ് ഭാഷ അറിയാഞ്ഞിട്ടും രോഗികളൊക്കെ ജീവനോടെ തിരിച്ചു പോകുന്നത് .

അടുത്ത കാലത്തായി കേരളത്തിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി സീറ്റ് എല്ലാര്‍ക്കും ഓപ്പണ്‍ ആക്കിയതോടെ ഹിന്ദിക്കാരുടെ കേസ് ഹിസ്റ്ററി എടുപ്പ് ഒക്കെ വന്‍ വിറ്റ്‌ ആണ്.

അതൊക്കെ പോട്ടെ ഞാന്‍ പറഞ്ഞു വന്നത് എന്റെ കാര്യം ആണല്ലോ. ഇവിടൊക്കെ ഇഷ്ടം പോലെ തമിള്‍ രോഗികള്‍ വരും.

കേരളത്തിനടുത്ത് കിടക്കുന്നവര്‍ക്കൊക്കെ അത്യാവശ്യം മലയാളം മനസ്സിലാവും, കോയമ്പത്തൂര്‍, കന്യാകുമാരി ഒക്കെ വല്യ പ്രശ്നമല്ല, മധുര ട്രിച്ചി കാരൊക്കെ വന്നാല്‍ കാര്യം കട്ടപ്പൊകയാണ്.

പനീര്‍ശെല്‍വം അറുപത്തിമൂന്ന് വയസ്സാണ് മുന്നില്‍. കാവി മുണ്ട്, നരച്ച പച്ച ഷര്‍ട്ട്‌. രണ്ടാമത്തെ കുടുക്കിന്റെ ദ്വാരം കീറി ഇരിക്കുന്നു , കൂടെ മെലിഞ്ഞ വലിയ മൂക്കുത്തി ഇട്ട ഒരു സ്ത്രീ .രണ്ടു പേര്‍ക്കും പാതി നരച്ച മുടി ചെരുപ്പില്ല

ഞാ : എന്താ പ്രശ്നം
പ: മലയാളം പുരിയിലയെ...

ഓഹോ , കുരിശാണല്ലേ. വേറെ ഭാഷ പഠിക്കാന്‍ മടി ആയതോണ്ടാണ് വെല്ലൂരും ബംഗ്ലൂരും ഡല്‍ഹിയും ഒക്കെ വേണ്ടാന്നു വെച്ച് ഇവിടെ വന്നത്.
കേരളത്തിലെ ആശുപത്രീല് വന്നിട്ട് ഞാന്‍ തമിള്‍ പറയണോ, എനിക്കും തമിള്‍ പുരിയാത്.

ഞാ: അയ്യാ എന്നാ പ്രച്ചനം
പ : ഹാര്‍ട്ട്  വാല്‍വ് ലീക്ക്താന്‍  പ്രച്ചനം

മുപ്പത്തിമുക്കോടി ദൈവങ്ങള്‍ പോരഞ്ഞിട്ട് സിനിമാ താരങ്ങളെയും കൂടി പ്രതിഷ്ഠിക്കുന്ന ടീമാണല്ലോ തമിഴര്‍
സാക്ഷാല്‍ രജനികാന്തിനെ മനസ്സില്‍ ധ്യാനിച്ച്‌ എന്‍റെ തമിള്‍ ജ്ഞാനം അഥവാ വിവരക്കേട് പുറത്ത് എടുത്തു.
ഞാ: മൂച്ചി മുട്ടിരിക്കാ
പ: ഇല്ലയ്‌

ഞാ : വലിയാ?
പ: ഇല്ലെയ് , എരപ്പു മട്ടും താന്‍

എരപ്പോ , എന്താപ്പോ അത്, എന്തേലും ആയ്ക്കോട്ടെ .
നമുക്ക് അത്രേം മതി, ശ്വാസം മുട്ടില്ല, നെഞ്ചു വേദനയും ഇല്ല. ബാക്കി എക്കോല് നോക്കാം ,  അസിംപ്ടോമാറ്റിക് എന്ന്‍ പേപ്പറില്‍ കുറിച്ച്

സ്റ്റെത്ത് എടുത്ത് നെഞ്ചത്ത് വെച്ച്  പരിശോധിച്ചു. എന്തൊക്കെയോ പൊട്ടി തെറി ശബ്ദം ഉണ്ട്.

എക്കോകാര്‍ഡിയോഗ്രാം റിപ്പോര്‍ട്ട്‌ നോക്കിക്കൊണ്ട്‌ ചോദിച്ചു .
"ഒപ്രേശന്‍ വേണ്ടി വരും, എരപ്പ് ജാസ്തി ഇരിക്കാ"

കൂടെ ഉള്ള സ്ത്രീ : റൊമ്പ കഷ്ടമാന സാര്‍, നടക്കവേ മുടിയാത്,
ഞാ: വാല്‍വിന് രണ്ടു ലക്ഷം രൂപ വരും അമ്മാ, ഉന്നാലെ കൊടുക്ക മുടിയുമോ?

കണ്ടിട്ട് കൊടുക്കാന്‍ പറ്റും എന്ന് തോന്നുന്നില്ല.
അത്തരക്കാര്‍ക്കു വേണ്ടി ബാക്കിയൊക്കെ കാണാതെ പഠിച്ചതാണ്

 "ഇന്ത കേരളാവിലെതാവത് അഡ്രസ്‌ ഇരിക്കാ ? എന്നാല്‍ കാരുണ്യ കെടക്ക്യും. ആനാ തമിള്‍ പെശ്യന്റ്സിനു അത് കെടക്ക മുടിയാത് "

മാണി പോയെങ്കിലും കാരുണ്യ പദ്ധതി  ഇപ്പോളും ഓടുന്നുണ്ട്. തമിള്‍ നാട്ടില്‍ ടീവീം ഫ്രിഡ്ജും ഒക്കെ കൊടുക്കുമെങ്കിലും ചികിത്സാ സഹായം ചോദിച്ചാല്‍ നീട്ടി പിടിച്ചൊരു പതിനായിരം രൂപ കൊടുക്കും, അതും ചെന്നൈ വെള്ളപ്പോക്കം കഴിഞ്ഞേ പിന്നെ ഇല്ല.,

പ: പൈസ റെഡി പണ്ണം, എപ്പോ വേണം, ഇപ്പൊ കെട്ടണോ?

ഓഹോ കാണുന്ന പോലല്ല അല്ലെ, രണ്ടു ലക്ഷം രൂപ എന്നോട് ചോദിച്ചാല്‍ ഞാന്‍ നിന്ന് പരുങ്ങണ്ടി വരും.

ഞാ : ഇപ്പൊ വേണ്ട, ഡേറ്റ് തരാം , അപ്പൊ പോതും ,എന്നാ തൊഴില്‍ ?
പ: വ്യവസായം 

ങേ? വ്യവസായം? ഇങ്ങേരിനി അവിടത്തെ അംബാനിയോ മറ്റോ ആണോ, കേരളത്തില്‍ ബിസിനസ് നടത്തി കുത്ത്പാള എടുത്ത ആരേലും?

ഞാ: എന്നാ വ്യവസായം
പ: വ്യവസായം താനേ 

ചുമ്മാ ഒരു വ്യവസായമോ, ങാ, എന്തേലും ആകട്ടെ, ഡേറ്റ് കൊടുത്ത് വിടുമ്പോ
അങ്ങേര് തിരിഞ്ഞു നിന്ന് പറഞ്ഞു

"വ്യവസായം ആനാ, കേരളാവിലെ കൂലിപ്പണി "

പെട്ടന്ന് തേന്മാവിന്‍ കൊമ്പത്തെ ലാലെട്ടെന്‍ പറയുന്ന പോലെ "കൂലിപ്പണി, അതിനാണ്" എന്ന് മനസ്സില്‍ പറഞ്ഞ് തിരിഞ്ഞു നോക്കുംപോളെക്കും അദ്ദേഹം മുറി വിട്ടിറങ്ങിയിരുന്നു




3 comments:

  1. വ്യവസായം പ്രശ്നമില്ല പേച്ച് എന്നതിന് സംസാരം എന്ന് പറയാതിരുന്നാൽ തടികേടാകാതെ രക്ഷപ്പെടാം. തമിഴ്നാട്ടിൽ പോയപ്പോൾ ചിലവാക്കുകൾ ശ്രദ്ധിച്ച് ഉപയോഗിക്കണം എന്ന് പഠിച്ചതിൽ ഒന്നാണ് സംസാരം :) വ്യവസായം എന്നാൽ തമിഴൻ കൃഷി അല്ലെ ഉദ്ദേശിക്കുന്നത്, കൂലിപ്പണി അല്ലല്ലൊ

    ReplyDelete
  2. :) അവന്മാര് എല്ലാത്തിനും വ്യവസായം എന്ന് പറയും.

    ReplyDelete
  3. വലിയ ഒരു സത്യം ... ചിരിയുടെ മറവിൽ പറഞ്ഞു...

    ReplyDelete