Saturday, July 2, 2016

അഞ്ചാമത്തെ മോന്‍

ഒരു പത്തെഴുപത്‌ വയസ്സ് പ്രായമുള്ള ഒരു കാരണവരാണ്. നെറ്റീല്‍ നിസ്കാരതഴമ്പ് ഉണ്ട്. വെള്ളയും വെള്ളയും തോളില്‍ ഒരു തൂവെള്ള തോര്‍ത്തും. കൂടെ ഒരു മാച്ചിംഗ് ഉമ്മച്ചിയും ഉണ്ട്.
സര്‍ജറി ഡേറ്റ്ന് വന്നതാണ്‌. ഭാഷ കേട്ടിട്ട് ഒരു മുക്കം തിരുവമ്പാടി ലൈന്‍ ആണ്.

കടലാസ്സ്‌ ഒക്കെ നോക്കി ഡേറ്റ് ഇട്ടപ്പോ ചുമ്മാ ചോദിച്ചു

"ഒറ്റയ്ക്കാണോ?"
"അല്ല , ഇവളുണ്ട്"
"നിങ്ങള്‍ രണ്ടു പേരും മാത്രമേ ഉള്ളോ? ഒപറെഷന്‍ കഴിഞ്ഞാല്‍ കൂടെ ആളൊക്കെ വേണം. ഇവര്‍ക്ക് ഒറ്റക്ക് മാനേജ് ചെയ്യാന്‍ പറ്റൂല്ല"
"അല്ല, ആളുണ്ട്, ഓനെ ഇങ്ങോട്ട് വിളി"

ഭാര്യ പോയി പുറത്ത് നില്‍ക്കുകയായിരുന്ന ഒരു പത്ത്പതിനഞ്ച് വയസ്സുള്ള പയ്യനെ കൂട്ടി കൊണ്ടുവന്നു.

"ഇവനെ ഉള്ളൂ? കുറച്ചൂടെ വലിയ പ്രായപൂര്‍ത്തി ആയ ആരും ഇല്ലേ , സമ്മതപത്രം ഒക്കെ ഒപ്പിടാനുള്ളതാ" 
"വരും , മക്കളുണ്ട്"

"എത്ര പേര് , എന്ത് ചെയ്യുന്നു ?"
"അഞ്ച് ആണ്മക്കള്‍ ആണ്. മൂത്തോന്‍ പിഡബ്ലിയുഡില്‍ എഞ്ചിനീര്‍ ആണ്.
ഇന്ന് എന്തോ കോണ്ട്രാക്റ്റ് ഒപ്പിടുന്ന ദിവസോ മറ്റോ ആണ് അതോണ്ട് വരാന്‍ പറ്റൂല്ല. 
രണ്ടാമത്തോന്‍ ഡോക്ടര്‍ ആണ്. തൃശൂര്‍ മെഡിക്കല്‍ കോളേജ്ലാ, ഇന്ന് ഇടുക്കില് മെഡിക്കല്‍ കൌണ്‍സില്‍ പരിശോധന എന്നും പറഞ്ഞു തല്ക്കാലം ഒരു ദിവസത്തേക്കവിടെക്ക് ട്രാന്‍സ്ഫെര്‍ ആയി പോയിരിക്ക്യാ.
മൂന്നമത്തോന്‍ മാഷാ, ഇപ്പൊ എസ്സെല്സി നടക്ക്വല്ലേ? ഓനും ലീവില്ല .
നാലാമത്തോന്‍ അകൌണ്ടന്റ്റ് ആണ് , സ്റ്റേറ്റ് ബാങ്കിലാ, സാമ്പത്തിക വര്‍ഷാവസാനം ആയതോണ്ട് ലീവ് കിട്ടൂല്ല."

"ഓഹോ , എല്ലാരും വല്യ പൊസിഷനില്‍ ആണല്ലേ ,ഇവനാണോ ഇളയത്?"
"അല്ല, ഇത് മൂത്തമോന്റെ ചെറിയോനാ, ഓനീ പ്ലസ് വണ്‍ കഴിഞ്ഞ് നില്‍ക്ക്വാ, അടുത്ത ആഴ്ച എന്ട്രന്‍സ് ക്ലാസ് തുടങ്ങും മുന്‍പ് തിരുവനന്തപുരം കണ്ട് വരാം എന്നും പറഞ്ഞു പോന്നതാ  

"അപ്പോ അവസാനത്തവനോ?"

" ഞാനൊരു സ്കൂള്‍ മാഷായിനേയ്, എല്ലാരും പഠിച്ചു പല വഴിക്ക് പോയപ്പോ ഒരുത്തനെങ്കിലും വീട്ടില്‍ നിന്നോട്ടെന്ന്‍ വെച്ച് അവസാനത്തോനെ ഞാനധികം പഠിക്കാന്‍ ഒന്നും നിര്‍ബന്ധിച്ചില്ല. 
പത്ത്  കഴിഞ്ഞപ്പോ കൊടുവള്ളി ബജാറില്‍ ഒരു പീടിയ ഇട്ട് കൊടുത്ത്. ഈ മൊബൈലും ഫാന്‍സിയുമൊക്കെ.
രണ്ടു മൂന്നു കൊല്ലം അത് നടത്തി പാസ്പോര്‍ട്ട്‌ കിട്ടാന്‍ പ്രായം ആയപ്പോ പീടിയ വിറ്റൊരു വിസ വാങ്ങി ഓനും ഗള്‍ഫില്‍ പോയി.

അവസാനം ഇപ്പൊ ഞാനും ഇവളും തന്നെ പൊരെലുള്ളൂ! "