Monday, January 18, 2016

അന്യന്‍

സ്ഥിരം തീമില്‍ നിന്ന് ഇത്തിരി മാറിയുള്ള പോസ്റ്റാണ്. അങ്ങ് ക്ഷമി.

വൈദ്യവിദ്യാഭ്യാസം ഒരു അലമ്പ് ഏര്‍പ്പാടാണ്. അഞ്ച് കൊല്ലം MBBS അത് കഴിഞ്ഞ് യുണിവേഴ്സിറ്റിക്ക്  റിസല്‍റ്റിടാനൊരു കൊല്ലം, ഒരു കൊല്ലം ഹൗസ് സര്‍ജന്‍സി, പീജി കിട്ടാനൊന്നോ രണ്ടോ കൊല്ലം , മുന്ന് കൊല്ലം പീജി, സൂപ്പെര്‍ എന്ന് നാട്ടുകാര്‍ വിളിക്കുന്ന സത്യത്തില്‍ ഒട്ടും സൂപ്പര്‍ അല്ലാത്ത സബ് സ്പെഷ്യല്‍റ്റി സീറ്റ് കിട്ടാന്‍ കുറെ കൊല്ലം, സൂപ്പര്‍ സ്പെഷ്യല്‍റ്റി കോഴ്സ്  മൂന്ന് കൊല്ലം അങ്ങനെയങ്ങനെ ബോര്‍ഡിലെ അക്ഷരങ്ങളൊക്കെ കിട്ടി വരുമ്പോളേക്ക് തലയില്‍  നര ഒക്കെ  വരും.

ഇതൊക്കെ തന്നേ കേരളത്തിന്‍റെയോ ഇന്ത്യയുടെയോ പല ഭാഗങ്ങളിലുമാവും. അതിന്‍റെടേലാണ് കല്യാണം,പ്രസവം,കുട്ടി,കുടുംബം തുടങ്ങി സാധാരണ മനുഷ്യരുടെ പ്രശ്നങ്ങള്‍.

പറഞ്ഞു വന്നതെന്താച്ചാല്‍ കഴിഞ്ഞൊരു കൊല്ലത്തിന്‍റെടേല് ആകെ വീട്ടില്‍ പോയത് രണ്ട് തവണയായി അഞ്ച് ദിവസമാണ്.

അങ്ങനെ ഒരിക്കല്‍ വന്നപ്പോ ഉള്ള കഥയാണ്.

ട്രെയിനിറങ്ങി ഓട്ടോയില്‍ കേറി 'പുതിയ പാലം ' എന്ന് സ്ഥലം പറഞ്ഞപ്പോ ആദ്യത്ത ജംക്ഷനീന്ന് തന്നെ ഓട്ടോക്കാരന്‍ വലത്തോട്ടു പോണതിനു പകരം നേരെ ഇടത്തോട്ട് തിരിക്കുന്നു,

ദെന്താപ്പ കഥ , കോഴിക്കോട്ടെ ഓട്ടോക്കാരുമിപ്പോ മെട്രോ സ്റ്റൈലായോ, ചുമ്മാ ചുറ്റിക്കല്‍!. ചോയ്ച്ചേക്കാ.. 'കാക്ക, എടത്തോട്ടല്ലേ'

"ജയേന്‍റെ മുന്നിലുട്ത്തെ റോഡോ, അതിപ്പോ വണ്‍വേയാ."

"ങും, ന്നാപിന്നെ തളീക്കൂടെ പോയാല്ലോ"

"അതൊക്കെ പൊളിച്ചിട്ടിട്ടൊരു കൊല്ലായീല്ലേ, അയ്‌റ്റിങ്ങളെ കുത്തലും പൊളിക്കലും എപ്പോ കഴിയും എന്ന് വെച്ചിട്ടാ!'

ഓഹോ, ശരി.
ഒടുവില്‍ ചുറ്റി വളഞ്ഞ് സ്ഥലത്തെത്തിയപ്പോ ഞാന്‍ പറഞ്ഞ്. 'ആ ഗ്യാസ് ഗോഡൗണിന്‍റപ്പുറത്തെ വീടാ'

ചോദ്യചിഹ്ന സ്മൈലിയിട്ട് ഓട്ടോക്കാരന്‍ തിരിഞ്ഞ് നോക്കുന്നു.

"ഏത് ഗോഡൗണ്‍?"

ശരിയാണല്ലോ, ഏത് ഗോഡൌണ്‍! ഗോഡൗണും കടേം ഒന്നും കാണാനില്ല, ഹൈലൈറ്റ് ബില്‍ഡേസിന്‍റൊരു വലിയ ഫ്ലെക്സും കുറേ പൈലിംഗ് യന്ത്രങ്ങളും ബംഗാളികളും മാത്രം.

ഭാഗ്യത്തിന് വീട് അപ്പുറത്ത് തന്നെയുണ്ട്
'ആ ഇവിടെ തന്നെ'

ചില്ലറ കൊടുത്ത് പോകാന്‍ നേരത്ത് ഓട്ടോക്കാരന്‍റെ കുശലാന്വേഷണം.
'പൊറത്താ?, ആരും കൂട്ടാന്‍ വന്നില്ലേ?' നരസിംഹം സ്റ്റൈലില്‍ അകത്തായിരുന്നു എന്ന് പറയാന്‍ തോന്നിയെങ്കിലും മിണ്ടീല.

ഗേറ്റ് തുറന്ന് അകത്ത് കേറിയതും പട്ടികൂട്ടില്‍ നിര്‍ത്താതെ കുര. പുതിയ ലാബിനെ വാങ്ങിച്ചെന്നും ടൈഗറെന്നാ പേരെന്നും ഒക്കെ വാട്സപ്പില്‍ കണ്ടിരുന്നു.

പട്ടിക്ക് മൊബൈല്‍ ഇല്ലാത്തത് കൊണ്ട് എന്റെ പടം കണ്ടിട്ടുണ്ടാവില്ല.
അതാവും പരിചയക്കേട്‌.

വീടിന്‍റെ തെക്കോട്ട്‌ തുറക്കുന്ന വാതില്‍ കിഴക്കോട്ടു മാറി വച്ചിട്ടുണ്ട്. ഏതോ വസ്തുക്കാരന്‍ പറഞ്ഞതാണത്രെ.

അകത്ത് കേറി മമ്മിയെ കണ്ടു വര്‍ത്താനം പറഞ്ഞു , ഭാര്യ വന്നു , രണ്ടു വയസ്സുകാരന്‍ മോന്‍ ഓടി വന്നു.
പോസ്റ്റ്‌ മോഡേണ്‍ ശൈലിയില്‍ കൈവരി ഇല്ലാതെ പപ്പ ഡിസൈന്‍ ചെയ്ത കോണിക്കതാ ഒരു ബോറന്‍ കൈവരി.
എന്റെ അന്തം വിട്ട നോട്ടം കണ്ട് ' അതോന് മേലേക്ക് പാഞ്ഞു കേറാണ്ടിരിക്കാനാ" ന്ന് മമ്മി.

ബെഡ്റൂമില്‍ പോയി നോക്കിയപ്പോ അലമാര കെടന്നോട്ത് മേശ , മേശ കെടന്നോട്ത് കട്ടില്‍, അങ്ങനെ ആകെ തല കുത്തനെ. " അതിനിക്കി ഫാന്‍ മുഖത്തടിക്കാണ്ടിരിക്കാന്‍ മാറ്റീതാ "  ഭാര്യേടെ എക്സ്പ്ലനേഷന്‍. അലമാരീല് ലുംഗി വെക്കാറുള്ള സ്ഥലത്ത് നോക്കിയപ്പോ കുറെ ചുരിദാര്‍. "ഇങ്ങളത് ഞാന്‍ താഴത്തെ അല്മാരീല്‍ക്ക് മാറ്റി, ഇപ്പൊ കൊണ്ടോരെ, ഓനെ പിടിചോളീ" ന്നും പറഞ്ഞ് ഭാര്യ പോയി.

അങ്ങനെ കുളി കഴിഞ്ഞ് ഭക്ഷണം കഴിക്കാനിരിക്കുമ്പോ എന്റെ സ്ഥിരം സ്ഥലം ഡൈനിങ്ങ്‌ ടേബിള്ന്റെ വലത് വശത്തെ ആദ്യത്തെ കസേരക്ക് പകരം ഒരു ബേബി ചെയര്‍ ഇരിക്കുന്നു.

മമ്മി ഫോണില്‍ വാതോരാതെ ആരോടോ മോനെ പറ്റി പറയുന്നുണ്ട്. പിന്നെയാണ് ഓര്‍ത്തത് , ഞാനല്ലല്ലോ ഇപ്പൊ മോന്‍!

പിറ്റേന്ന് രാവിലെ അളിയനെ കൂട്ടാന്‍ എയര്‍ പോര്‍ട്ടില്‍ പോകണം എന്നൊക്കെ പ്ലാന്‍ ചെയ്തതാ, എണീറ്റപ്പോ മുറ്റത്ത് വണ്ടിയില്ല.
അതാരാപ്പാ വണ്ടി എടുത്തത്, പപ്പ ഓടിക്കൂല്ലല്ലോ.

" അത് കാള്‍ ഡ്രൈവേര്‍സ്നെ വിളിച്ച്,ഇയ്യൊറങ്ങിക്കൊട്ടെന്നു വെച്ച്"

ങാ അത് നന്നായി.

അളിയന്‍ വന്ന ശേഷം ഉള്ള കഥ ഞാന്‍ പിന്നെ പറയണില്ല. നിറച്ചും പെണ്ണുങ്ങളുള്ള ടീഎല്ലില്‍ ഫുട്ബാള്‍ ട്വീടുകള്‍ക്ക് കിട്ടുന്ന അവഗണന!

അങ്ങനെ വീട്ടില്‍ പ്രത്യേകിച്ച് പണി ഒന്നും ഇല്ലാത്തത് കൊണ്ട് മോനേം കൊണ്ട് നടക്കാനിറങ്ങിയെക്കാം എന്നും വെച്ച് പുറത്തിറങ്ങി.

ഒരു വെള്ള ഓഡി സൈഡില്‍ വന്ന് നിര്‍ത്തി. ഗ്ലാസ്‌ ഒക്കെ താഴ്ത്തി ഉള്ളിലുള്ള കൂളിംഗ് ഗ്ലാസ്സ് വെച്ച മുതലാളി വിളിക്കുന്നു," എടാ.."

ബാസിതാണ്, ഹൈസ്കൂള്‍ ക്ലാസ്മേറ്റ്‌.

അന്ന് പത്തില്‍ ഇവന്‍ പാസ്സാവാന്‍ സാധ്യത ഇല്ലാത്തോണ്ട് സ്കൂള്‍കാര് ഒമ്പതില്‍ ടിസി കൊടുത്തു വിട്ടതാണ്. ഇപ്പൊ മിട്ടായി തെരുവില്‍ നാല് റെഡിമെയ്ഡ് ഷോപ്പ് നടത്തുന്നു. പിന്നെ റിയല്‍ എസ്റ്റെറ്റും." "അന്‍റെ പഠിത്തം ഇത് വരെ കയിഞ്ഞിലെ ഭായ്?!" അവന്‍റെ ചോദ്യം.

അതോടെ ഈവിനിംഗ് വാക്ക് ഒഴിവാക്കി.

ടീവി കാണാന്നു വെച്ചാല്‍ അതിലാണേല്‍ കൊച്ചു ടീവി മാത്രം!

അങ്ങനെ ആകെക്കൂടെ ഉണ്ടായിരുന്ന 3 ദിവസം ലീവ് ഒരു വിധം കഴിച്ചു കൂട്ടി, തിരിച്ച് വെച്ച് പിടിച്ച് എന്ന് പറഞ്ഞാല്‍ മതിയല്ലോ.

തിരിച്ചു പോകാന്‍ വേണ്ടി മാങ്കാവ് റോഡില്‍ എത്തിയപ്പോളതാ അത്ഭുതം.

അവിടെ മാത്രം ഒരു മാറ്റവും ഇല്ല, രണ്ടു കൊല്ലം മുന്‍പ് വീതി  കൂട്ടാന്‍ വേണ്ടി പൊളിച്ചിട്ട റോഡിലെ കുഴികള്‍ വരെ അതെ പോലെ. അങ്ങനെ നൊസ്റ്റാള്‍ജിയയുടെ ഒരു കച്ചി തുരുമ്പ് ബാക്കിയുണ്ടല്ലോ എന്ന സമാധാനത്തോട്‌ കൂടി തിരിച്ചു വണ്ടി കേറി.


ഇങ്ങനൊക്കെ തന്നാരിക്കും എല്ലാ പ്രവാസികള്‍ക്കും അല്ലേ!

Saturday, January 9, 2016

വ്യവസായി

വൈദ്യന് ഏറ്റവും ആവശ്യം സ്റ്റെതോ മരുന്നോ ഒന്നുമല്ല, ഭാഷയാണ്‌.

രോഗം കണ്ടു പിടിക്കാനും ചികിത്സിക്കാനും ഏറ്റവും ആവശ്യം സംസാരിക്കാനുള്ള കഴിവാണ്. തൊണ്ണൂറു ശതമാനം രോഗികളും കാര്യമായ അസുഖങ്ങള്‍ ഒന്നും ഇല്ലാത്തവരാകുമ്പോള്‍ പ്രത്യേകിച്ചും.
അതിന്റെ പുറത്താണ് ഹോമിയോക്കാരും, ദിവ്യന്മാരുമൊക്കെ ജീവിച്ചു പോകുന്നത്.

പണ്ട് ക്ലിനിക്കല്‍ മെഡിസിന്‍ ആദ്യത്തെ ക്ലാസില്‍ കൃഷ്ണന്‍ സാര്‍ പറഞ്ഞത് " സിക്സ്ടി പേര്‍സെന്റ്‌ ഓഫ് ഡയഗ്നോസിസ് ഈസ്‌ മെയ്ഡ് ഫ്രം ഹിസ്റ്ററി " എന്നായിരുന്നെങ്കിലും ഇപ്പൊ "എവിടെന്‍സ് ബെയ്സ്ഡ് മെഡിസി"ന്റെ കാലത്ത് രോഗ നിര്‍ണ്ണയം ഒക്കെ ടെസ്റ്റുകളുടെ അടിസ്ഥാനത്തില്‍ ആയത് കൊണ്ടാണ് ഭാഷ അറിയാഞ്ഞിട്ടും രോഗികളൊക്കെ ജീവനോടെ തിരിച്ചു പോകുന്നത് .

അടുത്ത കാലത്തായി കേരളത്തിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി സീറ്റ് എല്ലാര്‍ക്കും ഓപ്പണ്‍ ആക്കിയതോടെ ഹിന്ദിക്കാരുടെ കേസ് ഹിസ്റ്ററി എടുപ്പ് ഒക്കെ വന്‍ വിറ്റ്‌ ആണ്.

അതൊക്കെ പോട്ടെ ഞാന്‍ പറഞ്ഞു വന്നത് എന്റെ കാര്യം ആണല്ലോ. ഇവിടൊക്കെ ഇഷ്ടം പോലെ തമിള്‍ രോഗികള്‍ വരും.

കേരളത്തിനടുത്ത് കിടക്കുന്നവര്‍ക്കൊക്കെ അത്യാവശ്യം മലയാളം മനസ്സിലാവും, കോയമ്പത്തൂര്‍, കന്യാകുമാരി ഒക്കെ വല്യ പ്രശ്നമല്ല, മധുര ട്രിച്ചി കാരൊക്കെ വന്നാല്‍ കാര്യം കട്ടപ്പൊകയാണ്.

പനീര്‍ശെല്‍വം അറുപത്തിമൂന്ന് വയസ്സാണ് മുന്നില്‍. കാവി മുണ്ട്, നരച്ച പച്ച ഷര്‍ട്ട്‌. രണ്ടാമത്തെ കുടുക്കിന്റെ ദ്വാരം കീറി ഇരിക്കുന്നു , കൂടെ മെലിഞ്ഞ വലിയ മൂക്കുത്തി ഇട്ട ഒരു സ്ത്രീ .രണ്ടു പേര്‍ക്കും പാതി നരച്ച മുടി ചെരുപ്പില്ല

ഞാ : എന്താ പ്രശ്നം
പ: മലയാളം പുരിയിലയെ...

ഓഹോ , കുരിശാണല്ലേ. വേറെ ഭാഷ പഠിക്കാന്‍ മടി ആയതോണ്ടാണ് വെല്ലൂരും ബംഗ്ലൂരും ഡല്‍ഹിയും ഒക്കെ വേണ്ടാന്നു വെച്ച് ഇവിടെ വന്നത്.
കേരളത്തിലെ ആശുപത്രീല് വന്നിട്ട് ഞാന്‍ തമിള്‍ പറയണോ, എനിക്കും തമിള്‍ പുരിയാത്.

ഞാ: അയ്യാ എന്നാ പ്രച്ചനം
പ : ഹാര്‍ട്ട്  വാല്‍വ് ലീക്ക്താന്‍  പ്രച്ചനം

മുപ്പത്തിമുക്കോടി ദൈവങ്ങള്‍ പോരഞ്ഞിട്ട് സിനിമാ താരങ്ങളെയും കൂടി പ്രതിഷ്ഠിക്കുന്ന ടീമാണല്ലോ തമിഴര്‍
സാക്ഷാല്‍ രജനികാന്തിനെ മനസ്സില്‍ ധ്യാനിച്ച്‌ എന്‍റെ തമിള്‍ ജ്ഞാനം അഥവാ വിവരക്കേട് പുറത്ത് എടുത്തു.
ഞാ: മൂച്ചി മുട്ടിരിക്കാ
പ: ഇല്ലയ്‌

ഞാ : വലിയാ?
പ: ഇല്ലെയ് , എരപ്പു മട്ടും താന്‍

എരപ്പോ , എന്താപ്പോ അത്, എന്തേലും ആയ്ക്കോട്ടെ .
നമുക്ക് അത്രേം മതി, ശ്വാസം മുട്ടില്ല, നെഞ്ചു വേദനയും ഇല്ല. ബാക്കി എക്കോല് നോക്കാം ,  അസിംപ്ടോമാറ്റിക് എന്ന്‍ പേപ്പറില്‍ കുറിച്ച്

സ്റ്റെത്ത് എടുത്ത് നെഞ്ചത്ത് വെച്ച്  പരിശോധിച്ചു. എന്തൊക്കെയോ പൊട്ടി തെറി ശബ്ദം ഉണ്ട്.

എക്കോകാര്‍ഡിയോഗ്രാം റിപ്പോര്‍ട്ട്‌ നോക്കിക്കൊണ്ട്‌ ചോദിച്ചു .
"ഒപ്രേശന്‍ വേണ്ടി വരും, എരപ്പ് ജാസ്തി ഇരിക്കാ"

കൂടെ ഉള്ള സ്ത്രീ : റൊമ്പ കഷ്ടമാന സാര്‍, നടക്കവേ മുടിയാത്,
ഞാ: വാല്‍വിന് രണ്ടു ലക്ഷം രൂപ വരും അമ്മാ, ഉന്നാലെ കൊടുക്ക മുടിയുമോ?

കണ്ടിട്ട് കൊടുക്കാന്‍ പറ്റും എന്ന് തോന്നുന്നില്ല.
അത്തരക്കാര്‍ക്കു വേണ്ടി ബാക്കിയൊക്കെ കാണാതെ പഠിച്ചതാണ്

 "ഇന്ത കേരളാവിലെതാവത് അഡ്രസ്‌ ഇരിക്കാ ? എന്നാല്‍ കാരുണ്യ കെടക്ക്യും. ആനാ തമിള്‍ പെശ്യന്റ്സിനു അത് കെടക്ക മുടിയാത് "

മാണി പോയെങ്കിലും കാരുണ്യ പദ്ധതി  ഇപ്പോളും ഓടുന്നുണ്ട്. തമിള്‍ നാട്ടില്‍ ടീവീം ഫ്രിഡ്ജും ഒക്കെ കൊടുക്കുമെങ്കിലും ചികിത്സാ സഹായം ചോദിച്ചാല്‍ നീട്ടി പിടിച്ചൊരു പതിനായിരം രൂപ കൊടുക്കും, അതും ചെന്നൈ വെള്ളപ്പോക്കം കഴിഞ്ഞേ പിന്നെ ഇല്ല.,

പ: പൈസ റെഡി പണ്ണം, എപ്പോ വേണം, ഇപ്പൊ കെട്ടണോ?

ഓഹോ കാണുന്ന പോലല്ല അല്ലെ, രണ്ടു ലക്ഷം രൂപ എന്നോട് ചോദിച്ചാല്‍ ഞാന്‍ നിന്ന് പരുങ്ങണ്ടി വരും.

ഞാ : ഇപ്പൊ വേണ്ട, ഡേറ്റ് തരാം , അപ്പൊ പോതും ,എന്നാ തൊഴില്‍ ?
പ: വ്യവസായം 

ങേ? വ്യവസായം? ഇങ്ങേരിനി അവിടത്തെ അംബാനിയോ മറ്റോ ആണോ, കേരളത്തില്‍ ബിസിനസ് നടത്തി കുത്ത്പാള എടുത്ത ആരേലും?

ഞാ: എന്നാ വ്യവസായം
പ: വ്യവസായം താനേ 

ചുമ്മാ ഒരു വ്യവസായമോ, ങാ, എന്തേലും ആകട്ടെ, ഡേറ്റ് കൊടുത്ത് വിടുമ്പോ
അങ്ങേര് തിരിഞ്ഞു നിന്ന് പറഞ്ഞു

"വ്യവസായം ആനാ, കേരളാവിലെ കൂലിപ്പണി "

പെട്ടന്ന് തേന്മാവിന്‍ കൊമ്പത്തെ ലാലെട്ടെന്‍ പറയുന്ന പോലെ "കൂലിപ്പണി, അതിനാണ്" എന്ന് മനസ്സില്‍ പറഞ്ഞ് തിരിഞ്ഞു നോക്കുംപോളെക്കും അദ്ദേഹം മുറി വിട്ടിറങ്ങിയിരുന്നു




Sunday, January 3, 2016

ഗുളിക കാലം

എല്ലാ സര്‍ജറിക്കും മുന്‍പ് രോഗികളോട് അതിനെ പറ്റി ഒക്കെ വിശദമായി പറഞ്ഞ് സമ്മതപത്രം ഒപ്പിടീക്കുന്ന ഒരു പരിപാടി ഉണ്ട്. രോഗത്തെ പറ്റി അവരുടെ പല ധാരണകളും മനസ്സിലാക്കുന്നത് അപ്പോളാകും. അത് പോലൊരു ദിവസം എല്ലാം പറഞ്ഞു കഴിഞ്ഞ ശേഷം എന്തേലും സംശയം ഉണ്ടോന്ന ചോദിച്ച്.

അപ്പുറത്ത് നല്ലൊരു ആഡ്യന്‍ കാരണവര്‍, പട്ടാമ്പി ദേശം, പേര് രാജരാജേശ്വരന്‍ ഉണ്ണിത്താന്‍ , ഒരു അറുപത് വയസ്സ് കാണും, കുടവയറും നെറ്റിയില്‍ മൂന്നു വരി കുറിയും.

ഉ: "അതേയ് , നാളെ എപ്പോളാ ഓപറേഷന്‍ ?'
ഞാ: "രാവിലെ, എട്ടു മണിക്ക്"

ഉ: "ങാ, എപ്പോ കഴിയും?"
ഞ്ഞ: "അഞ്ചാറു മണിക്കൂര്‍ കാണും, കൃത്യ സമയം ഒന്നും പറയാന്‍ പറ്റില്ല "

ഉ: "ന്നാലും, ഏതാണ്ട്?'
ഞാ:"മൂന്നൊക്കെ കഴിയുമായിരിക്കും, ചിലപ്പോ അതിലും വൈകും"

ഉ:"അതിനു മുന്‍പ് പറ്റില്ല്യാല്ലേ?"
ഞാ: "നേരത്തെ കഴിഞ്ഞിട്ട് എന്താ കാര്യം, മുന്‍പ് കഴിഞ്ഞാലും പോയിട്ട് വേറെ പണി ഒന്നും പറ്റില്ലല്ലോ, കഴിഞ്ഞ ഉടനെ ഐസിയുവിലാക്കും"

ഉ: "അല്ലാ , നാളെ ചൊവ്വാഴ്ചയാ, രാഹുകാലത്തിനു മുന്‍പ് കഴിഞ്ഞ് ഐസിയുവില് എത്തുമോന്നു..."

ഓഹോ, അതായിരുന്നോ....

ഞാ: "അല്ല കാര്‍ന്നോരെ, ഇങ്ങക്കിപ്പോ എത്ര ഗുളിക ഉണ്ട്?"
ഉ: " രാവിലെ 6 , ഉച്ചക്ക് രണ്ട് , രാത്രി 4"

ഞാ:"അപ്പൊ ഫുള്‍ ടൈം ഗുളിക കാലം അല്ലെ, പിന്നെന്താ "

ഉ:"ന്നാ പിന്നങ്ങനെ സമാധാനിക്കാല്ലേ"
ഞാ:" പിന്നല്ല... ഇങ്ങള് ധൈര്യായിട്ട് പോയ്ക്കൊളീന്നു"